Powered By Blogger

Monday, October 1, 2012

ജീവന്‍ നശിക്കുന്ന ദേശത്തു ജീവന്‍ നിലനിര്‍ത്തുന്ന ഡോക്ടര്‍ ജീവന്‍ !

ഇന്നലെ ഒരു ഞായറാഴ്ച ആയിരുന്നു. കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികള്‍ പള്ളികളില്‍ പോയി കൂട്ടായ്മ ആചരിക്കുകയും ഒപ്പം പറ്റുമെങ്കില്‍ അല്‍പ്പം പൊങ്ങച്ചം പ്രകടമാക്കുകയും ചെയ്യുന്ന ഒരു ദിവസം.

ഇങ്ങു വടക്കു കിഴക്ക് പഴയ ബീഹാര്‍ സംസ്ഥാനം വെട്ടി മുറിച്ചു രൂപീകരിച്ച ജാര്‍ഖണ്ട് എന്ന ഈ ആദി വാസി സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ റാഞ്ചിയില്‍ താമസമാക്കിയിട്ട് ഇപ്പോള്‍ ഒന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇവിടെ പക്ഷേ പഴയ മലയാളി സമൂഹം നാമമാത്രമായി കഴിഞ്ഞിരിക്കുന്നു. ഒരു ചെറിയ കൂട്ടായ്മയ്ക്കു പോലും ആളില്ലാത്ത അവസ്ഥ. 

അതു മൂലം ഉള്ള മലയാളികള്‍ക്ക് പതിവില്ലാത്ത ഒരടുപ്പം. ഉര്‍വശി ശാപം ഉപകാരപ്പെട്ട പോലെ!

കേരളത്തില്‍ ആയിരുന്നെങ്കില്‍ പൊങ്ങച്ചക്കാരുടെ ആധിക്യം ഉളവാക്കുന്ന കൃത്രിമത്വം നിമിത്തം പള്ളിയില്‍ പോകാന്‍ തോന്നുമായിരുന്നില്ല എന്ന് കരുതുന്നതായിരിക്കും ശരി. കുറച്ചൊക്കെ അപ്രകാരം  ആയിരുന്നു പത്തു മുപ്പതു കൊല്ലത്തെ ഭിലായിയിലെ താമസത്തിനിടെ മലയാളി പെരുപ്പം മൂലം ഉളവായ അനുഭവം.


തികച്ചും അപരിചിതമായ റാഞ്ചി പ്രദേശത്തു ആകസ്മികമായി എത്തിച്ചേര്‍ന്നപ്പോള്‍ ഊഷ്മളമായ സൗഹൃദം ലഭ്യമായി. മുപ്പതില്‍ താഴെ കുടുംബങ്ങള്‍ ഉള്ള റാഞ്ചി മാര്‍ത്തോമ്മ ക്രിസ്ത്യന്‍ [Mar Thoma Syrian Church Parish of Ranchi] ഇടവക അംഗങ്ങള്‍ അങ്ങനെ ആദിമ ക്രിസ്ത്യന്‍ കൂട്ടായ്മയുടെ ഒരു അനുഭവത്തിലേക്ക് കുറച്ചൊക്കെ മാറിയിരിയ്ക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. 

ഈ കൂട്ടായ്മയെ ഓജസ്സോടെ ഇപ്പോള്‍ നയിക്കുന്നത് റാഞ്ചി സെന്‍റ് തോമസ്‌ സ്കൂള്‍ [St.Thomas School Ranchi]  പ്രിന്‍സിപ്പലും മാര്‍ത്തോമ്മാ പള്ളി വികാരിയുമായ ജോസഫ്‌ അയ്‌രൂര്‍ക്കുഴി അച്ചന്‍ [Rev. Joseph Ayroorkuzhi]  ആണ്. ആ ഓജസ് നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ ഇടവകാംഗങ്ങള്‍ ആയ സണ്ണിയും, ബിന്ജുവും, രാജുവും, ജോര്‍ജുകുട്ടിയും, സാലിയും, സജിയും ഒക്കെ അഹോരാത്രം പ്രയഗ്നിക്കുന്നു.

ഈ ചെറിയ സമൂഹത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചില വ്യക്തികളില്‍ എടുത്തു പറയേണ്ട ഒരാളാണ് ഡോക്ടര്‍ ജീവന്‍ കുരുവിള. റാഞ്ചിയിലെ ചെറിയ മാര്‍ത്തോമ പള്ളി ആരാധനയില്‍ പങ്കു ചേരാന്‍ അദ്ധേഹവും പത്നി ഡോക്ടര്‍ ഏയ്‌ന്‍ജലും ചെറിയ മൂന്നു കുഞ്ഞുങ്ങളും നാലു മണിക്കൂറില്‍ അധികം നീളുന്ന റോഡ്‌ യാത്ര നടത്തുന്നു. ജാര്‍ഖണ്ടിലെ നക്സല്‍ വിളയാട്ട കേന്ദ്രങ്ങളില്‍ ഒന്നായ പലാമു ജില്ലയിലെ സത്ബര്‍വ എന്ന സ്ഥലത്തു നിന്നും. റാഞ്ചിയില്‍ നിന്നും നൂറ്റി നാല്‍പതു കിലോമീറ്റര്‍ പടിഞ്ഞാറാണ് ഈ സ്ഥലം.

സത്ബര്‍വയില്‍ തുംബഗടാ എന്ന സ്ഥലത്ത്  നൂറു കിടക്കകള്‍ ഉള്ള നവ ജീവന്‍ ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ആണ് ഡോക്ടര്‍ ജീവന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിദേശ മിഷനറി ഡോക്ടര്‍മാര്‍ ആരംഭിച്ചതും പിന്നീട് അവര്‍ വിട്ടു പോയപ്പോള്‍ സമൂഹ നന്മ ആഗ്രഹിക്കുന്ന ചില ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ക്രിസ്തീയ പ്രതിബദ്ധത നിമിത്തം ഏറ്റെടുത്തു നടത്തുന്ന ചില ആശുപത്രികളില്‍ ഒന്നാണ് ഈ ആശുപത്രി. 

മലയാളിയായ ഈ യുവ ഡോക്ടര്‍ ജീവന്‍റെയും അദ്ദേഹത്തിന്‍റെ കൂട്ടാളികളുടെയും പ്രയഗ്നം തികച്ചും അധോഗതിയില്‍ ആയ പലാമു പ്രദേശത്തു എങ്ങനെ ഒരു വെളിച്ചമായി നില നില്‍ക്കുന്നു എന്ന് മനസ്സിലാക്കാന്‍ ഞങ്ങളില്‍ ആഗ്രഹം ജനിപ്പിച്ചതും അതിനു മുന്‍കൈ എടുത്തതും ജോസഫ്‌ അച്ചന്‍ ആണ്.

ഇന്നലെ ഞങ്ങള്‍ ഇടവക അംഗങ്ങള്‍ എല്ലാവരും ഒന്നിച്ചു സത്ബര്‍വയിലേക്ക് യാത്രയായി. രാവിലെ ആറു മണിക്കു തിരിച്ച ഞങ്ങള്‍ പത്തരയോടെ നവജീവന്‍ ആശുപത്രി കാമ്പസ്സില്‍ ഉള്ള മേന്നോനിറ്റ്‌ പള്ളിയുടെ അങ്കണത്തില്‍ എത്തിച്ചേര്‍ന്നു.



റാഞ്ചിയിലെ സ്കൂള്‍ ബസ്‌ ഞങ്ങളുടെ യാത്ര സുഗമമാക്കി.



 അധികം താമസിയാതെ എല്ലാവരും ചേര്‍ന്ന് മലയാളത്തിലും ഹിന്ദിയിലും ആയി ആ ചാപ്പലില്‍ വച്ചു ഇന്നലത്തെ പള്ളി ആരാധന നടത്തി. ഡോക്ടര്‍ ജീവന്‍ കുരുവിള ജോസഫ്‌ അച്ചന്‍റെ മലയാള പ്രഭാഷണം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തി.

ആരാധനയ്ക്ക് ശേഷം ആശുപത്രി ചുറ്റി നടന്നു കാണുവാനും പ്രവര്‍ത്തനങ്ങളെ പറ്റി കൂടുതലായി മനസ്സിലാക്കുവാനും റാഞ്ചിയിലെ മലയാളി മാര്‍ത്തോമക്കാര്‍ക്ക് അവസരം കിട്ടി.



ഉത്തര ഇന്ത്യയിലെ ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത് ഒരു ദേശീയ പാതയുടെ അരികില്‍ [NH75] തന്നെ ആണെന്നു വരികിലും വികസന കാര്യത്തില്‍ ഇവിടം  ഒരു ഓണം കേറാ മൂലയായി തന്നെ തുടരുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ സ്ഥലം നക്സല്‍ വാദികളുടെ അതി പ്രസരമുള്ള ഒന്നായി ഇപ്പോള്‍ തീര്‍ന്നിരിക്കുന്നു. ചുറ്റുപാടുമുള്ള ഗ്രാമങ്ങളില്‍ പതിനായിരക്കണക്കിനു ജനങ്ങള്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നും ഇല്ലാതെ ഇപ്പോഴും കഴിയുന്നു. നല്ല സ്കൂളുകള്‍ ഇല്ല, വൈദ്യുതി ഇല്ല, വാഹന സൗകര്യം ഇല്ല , ശുദ്ധ ജല സൗകര്യം ഇല്ല, ആശുപത്രി സൗകര്യം ഇല്ല, അങ്ങനെ പോകുന്നു ഇല്ലായ്മകളുടെ കാര്യങ്ങള്‍.

ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ [Emmanuel Hospital Association] എന്ന സംഘടനയില്‍ പെട്ട നവജീവന്‍ ഹോസ്പിറ്റല്‍ സൊസൈറ്റി [Nav Jeevan Hospital Society] ആണ് സത് ബര്‍വയില്‍ തുംബഗാര എന്ന ഈ സ്ഥലത്ത് നവജീവന്‍ ആശുപത്രി ഇപ്പോള്‍ നടത്തുന്നത്. ഇരുപത്തഞ്ചു ഏക്കറില്‍ പഴയ മട്ടിലുള്ള ആസ്ബസ്റ്റോസ് മേല്‍ക്കൂരയുള്ള പല കെട്ടിടങ്ങളിലായി ആശുപത്രിയും അനുബന്ധ സൌകര്യങ്ങളും പ്രവര്‍ത്തിക്കുന്നു. വൈദ്യുതി കണക്ഷന്‍ പേരിനു മാത്രമായതിനാല്‍ കൂടുതല്‍ സമയം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു കാര്യങ്ങള്‍ നടത്തുന്നു. ഓപ്പറേഷനും മറ്റും.

പത്തു ഡോക്ടര്‍മാര്‍ അടക്കം നൂറോളം സേവന തല്പരരായ സ്ത്രീപുരുഷന്മാന്‍ ഇവിടെ ആതുര സേവനം നടത്തുന്നു. പലരും കേരളത്തില്‍ നിന്നുള്ള ചെറുപ്പക്കാര്‍. സാങ്കേതിക സഹായം ചെയ്യാന്‍ കേരളത്തില്‍ നിന്ന് ഒരു യുവ എന്‍ജിനീയറും ഉണ്ട്.

നേഴ്സിംഗ് പരിശീലന കേന്ദ്രത്തിലും കണ്ണ് ചികില്‍സാ കേന്ദ്രത്തിലും ഒക്കെ വിദഗ്ദ്ധരായ ആളുകള്‍ സേവനം ചെയ്യുന്നു. ധന മോഹം അല്‍പ്പവും ഇല്ലാതെ.

നൂറു കിടക്കകള്‍ ഒന്ന് പോലും ഒഴിഞ്ഞതായി കണ്ടില്ല. അതുപോലെ ദിനം പ്രതി നൂറു കണക്കിന് ആള്‍ക്കാര്‍ പലയിടങ്ങളില്‍ നിന്നായി ഔട്ട് പേഷ്യന്‍റ് ആയി എത്തുന്നു. 

ഈ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആധുനികമാക്കാന്‍ ഡോക്ടര്‍ ജീവനും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും ആഗ്രഹിക്കുന്നു. അതിനു പണവും മറ്റു പല വിധ സഹായങ്ങളും അവര്‍ക്ക് ആവശ്യമായിട്ടുണ്ട്.

 
ഒരു പക്ഷെ അവരെ ഏറ്റവും അധികം പിന്തുണക്കേണ്ടത് സര്‍ക്കാര്‍ ആവണം. സര്‍ക്കാരിനോ മറ്റു പണ മോഹികളായ ഹോസ്പിറ്റല്‍ ബിസിനസ്കാര്‍ക്കോ ഇതുവരെ ചെയ്യാന്‍ സാധിക്കാത്ത കാര്യം ആണ് ഇവിടത്തെ നിസഹായരായ ആളുകള്‍ക്ക് വേണ്ടി അവര്‍ നിര്‍വഹിച്ചു പോരുന്നത്. സര്‍ക്കാരില്‍ നിന്ന് വാഗ്ദാനങ്ങള്‍ പലതും വരുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ  സഹായം ഇല്ല എന്നത് ഒരു വാസ്തവം.

 

ആധുനിക രീതിയില്‍ ഒരു കെട്ടിടം പണിയാന്‍ കോണ്‍ട്രാക്റ്റ്‌ എടുത്തു നടത്താന്‍ പോലും ഇവിടെ ആളില്ല. മാവോ വാദികളെ പേടിച്ചു ദൂരെ നിന്നും ജോലിക്കാരും മറ്റും വരാന്‍ ഭയക്കുന്നു. മാവോ വാദികളെ കൊണ്ട് ഹോസ്പിറ്റലിനു ഇതുവരെ ഭീഷണികള്‍ ഒന്നും തന്നെ ഇല്ലെങ്കില്‍ പോലും.



ഡോക്ടര്‍ ജീവനും ഭാര്യയും അദ്ദേഹത്തിന്‍റെ എല്ലാ സഹപ്രവര്‍ത്തകരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. പണവും പട്ടണ സൌകര്യങ്ങളും തേടി പോകുന്ന ഇക്കാലത്തെ ഡോക്ടര്‍മാര്‍ക്ക് ഇവര്‍ ഉദാത്ത മാതൃക ആകുന്നു. യഥാര്‍ത്ഥ ആതുര സേവനം വഴി ദൈവ സ്നേഹം മനുഷ്യരില്‍ എത്തിക്കുന്ന ഇവരോട് നാമൊക്കെ കടപ്പെട്ടിരിക്കുന്നു. ഈ യുവ ആതുര സേവകരെ പരിചയപ്പെടുവാനും അവരുടെ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കുവാനും ലഭിച്ച ഇന്നലത്തെ ഞായറാഴ്ച റാഞ്ചി മലയാളി മാര്‍ത്തോമാ ഇടവകക്കാര്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു എന്ന് പറയാം.



ഇവരുടെ പ്രവര്‍ത്തങ്ങളെ സഹായിക്കുവാനും അതില്‍  ഏതെന്കിലും വിധത്തില്‍ പങ്കെടുക്കുവാനും താല്പര്യമുള്ളവര്‍ അതിനു ശ്രമിക്കുമെന്ന് കരുതട്ടെ.

പല പല കാരണങ്ങളാല്‍ പിന്നോക്കാവസ്ഥയുടെ പാരമ്യത്തില്‍ പെട്ട് ജീവന്‍ നില നിര്‍ത്താന്‍ തന്നെ പാട് പെടുന്ന ഇവിടങ്ങളിലെ ഇന്ത്യക്കാരെ സ്വന്തം സുഖ സൌകര്യങ്ങള്‍ മറന്ന് സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഡോക്ടര്‍ ജീവനെയും അദ്ദേഹത്തിന്‍റെ സഹ പ്രവര്‍ത്തകരെയും നമുക്ക് കണ്ടില്ലെന്നു നടിക്കാമോ? നമ്മുടെ മനസ്സാക്ഷി അതിനു സമ്മതിക്കുമോ?

ഇല്ലെന്നു തന്നെ ആണ് എന്‍റെ ഒരു തോന്നല്‍ !!

ഈ ബ്ലോഗ്‌ ടൈപ്പ് ചെയ്തിരുന്നപ്പോള്‍ ഡോക്ടര്‍ ജീവന്‍ കുരുവിള യുടെ ബ്ലോഗുകളും ശ്രദ്ധയില്‍ പെട്ടു. അദ്ദേഹത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഡോക്ടറുടെ തന്നെ വാക്കുകളില്‍ കൂടി വായിക്കാം. [Read the blogs of Dr Jeevan Kuruvilla here- The Learner ]   


[This blog-in Malayalam- is about the medical mission activities being carried out by a group of young medical professionals from India, in the under developed, extremist infested and violence prone tribal belts of north India, such as the Palamau District of Jharkhand State. The young doctor Jeevan Kuruvilla from Kerala and his team of young medicos including his wife work as a dedicated team providing medical aid to thousands of poor and underprivileged people from scores of interior villages of this region. They work facing all odds, but with smiling faces flowing with love to their brothers and sisters. Do we need to consider to help and support such people ?]


[View the linked list of all Blogs of the Author Here ] 
  







No comments:

Post a Comment

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.